Sunday, March 27, 2011

മുന്‍പേ പറക്കുന്ന മണവാട്ടിമാര്‍ ..!!



1982 മുതല്‍ ഏകദേശം 1986 വരെ കേവലം വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാന്‍ എന്ന സംരംഭത്തെ കുറച്ചു കൂടി വിപുലീകരിക്കാനും മര്യാദ പഠിപ്പിക്കാനുമായി ഞങ്ങടെ നാട്ടിലെ LKG കം UKG യായ പള്ളിവക നേഴ്സറി സ്കൂളില്‍ എന്നെ കൊണ്ട് ചേര്‍ക്കാന്‍ പപ്പയും മമ്മിയും തീരുമാനമെടുത്തു... എന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ കൂലം കുഷമായി ചിന്തിച്ചു വശം കെട്ട എനിക്ക് ആ തീരുമാനം ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു... ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് ആര് പ്ലാവില പെറുക്കും? പാരിജാതത്തിന് ആര് വെള്ളമൊഴിക്കും..
ഹോ .. അണ്‍ ചിന്തിക്കബിള്‍ ...
ഇങ്ങനെ ബോള്‍ഡായ കുറെ പോയിന്‍റുകള്‍ നിരത്തി ഞാന്‍ എന്‍റെ നേഴ്സറില്‍ പോക്കിന് തടയിടാന്‍ ശ്രമിച്ചെങ്കിലും എന്‍റെ അനുവാദമില്ലാതെ ജീവിതത്തിലെ പ്രഥമ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി എന്നെ നേഴ്സറിയില്‍ വിടാന്‍ തീരുമാനിച്ചു . അതോടു കൂടി അന്ന് വരെ വീട്ടുകാര് മാത്രം എന്നെ വിളിച്ചിരുന്ന ''കുരുത്തം കേട്ടവനെ, അധിക പ്രസങ്ങീ.., അലവലാതീ..'' മുതലായ സര്‍ നെയിമുകള്‍ നാട്ടുകാരും വിളിച്ചു തുടങ്ങി...

ഫസ്റ്റ് ഡേ ഒരു 2400 ഡെസിബല്‍ ശബ്ദത്തില്‍ വരെ ഞാന്‍ കരഞ്ഞു നോക്കിയെങ്കിലും വീട്ടുകാരുടെ ക്രൂരമായ തീരുമാനത്തില്‍ യാതൊരു മാറ്റവും കാണാഞ്ഞതില്‍ തുടര്‍ന്ന് നിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പെട്ടന്ന് മമ്മി ഓടി വന്ന് എന്‍റെ രണ്ടു കയ്യേലും കൂട്ടിപ്പിടിച്ച് ഒരു മാതിരി എയര്‍പോര്‍ട്ടില്‍ കൂടി ട്രോള്ളി വലിച്ചു കൊണ്ട് പോകുന്നത് പോലെ മുറ്റത്ത് കൂടി എന്നെയും വലിച്ചു കൊണ്ട് നേഴ്സറിയിലെക്ക് .
ഫേഷ്യലി ആന്‍ഡ്‌ ഫിസിക്കലി 'കരിയോയിലില്‍ വീണ കാണ്ടാമൃഗത്തിന്‍റെ' ലുക്ക് ഉള്ള ഒരു ടീച്ചറിന്‍റെ കയ്യിലേക്ക് നവീന്‍ ജെ ജോണ്‍ എന്ന 'പിഞ്ചു' കുഞ്ഞിനെ എറിഞ്ഞിട്ടു കൊടുത്തിട്ട് '' ഹമ്മേ രക്ഷപെട്ടു'' എന്ന ഭാവത്തില്‍ മമ്മി കടന്നു കളഞ്ഞു... കഷ്ടം തന്നെ കാഷ്ടം..
കുറച്ചൊക്കെ കരഞ്ഞു നോക്കിയെങ്കിലും 'ഗ്രൌണ്ട് സപ്പോര്‍ട്ട്' കുറവായത് കൊണ്ട് ഞാനതങ്ങ് നിര്‍ത്തി .

അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേഴ്സറിയിലെ ക്രമസമാധാന നില പാടേ തകര്‍ന്നതിനും കാരണക്കാരന്‍ നവീനായി... എന്‍റെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ ജെയ്മോനെ പാട്ട സ്ലേറ്റ്‌ കൊണ്ട് ഇടിച്ചത് തെറ്റാണോ? നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് തെറ്റാണോ?
ആദ്യമാദ്യമൊക്കെ വൈകിട്ട് എന്നെ കൂട്ടിക്കൊണ്ടു വരാന്‍ പപ്പയുടെ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നു... പിന്നെ മാനഹാനി മൂലം അവരും വരാതായി... ഇതിനൊക്കെ വീട്ടുകാര്‍ എനിക്ക് ഒരു ശിക്ഷ വിധിച്ചു .. വൈകിട്ട് നാല് മണിക്ക് നേഴ്സറി വിട്ടാലും എന്നെ കൊണ്ട് പോകാന്‍ ആരും വരില്ല ഏകദേശം അഞ്ചു മണിയോടു കൂടെ കൊച്ചപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂടെക്കേറിപ്പോരണം... ശിക്ഷ വിധിച്ചത് എനിക്കാണെങ്കിലും പ്രത്യക്ഷത്തില്‍ ശിക്ഷ മുഴുവനും അനുഭവിച്ചത് ആ കോണ്‍വെന്റിലെ സിസ്ടര്‍മാര്‍ ആയിരുന്നു.. .. ഒരു മണിക്കൂര്‍ എക്സ്ട്രാ സഹിക്കണ്ടെ?
ഇതിനിടയില്‍ ഗാര്‍ഡനില്‍ ചെടി നനയ്ക്കാനും പൂ പറിക്കാനുമൊക്കെ ഞാന്‍ സിസ്റര്‍മാരെ ''ഒത്തിരി ''സഹായിക്കും . സഹായമെന്ന് പറഞ്ഞാല്‍ ചുമ്മാ ആപ്പ ഊപ്പ സഹായമൊന്നും അല്ല... മൊട്ട് വന്ന റോസചെടിക്ക് വേര് വന്നോ എന്ന് നോക്കുക , കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ള പൂ പറിച്ചെടുത്തു മണത്തിട്ട് ദൂരോട്ടെറിയുക

ഇതൊക്കെയാണ് നമ്മുടെ മെയിന്‍ ഹോബീസ്... അഞ്ചു മണിയോട് കൂടി കൊച്ചപ്പന്‍ തന്‍റെ ഔദ്യോകിക വാഹനമായ ലാമ്പി സ്കൂട്ടറില്‍ എത്തും .എന്നെ പൊക്കിയെടുത്ത് അതിന്‍റെ ഫ്രെണ്ടിലേക്കിടും . പൂച്ച മീന്‍ വണ്ടിയേല്‍ തൂങ്ങിക്കിടക്കുന്നത് പോലെ ഹാന്റിലില്‍ അള്ളിപ്പിടിച്ചു ഞാന്‍ നില്‍ക്കും . വഴിയില്‍ കാണുന്ന മീന്‍കാരെയും യൂണിയന്‍കാരെയുമെല്ലാം (പണ്ടേ മ്മടെ കമ്പനി മുഴുവന്‍ ലോക്കല്‍സാ) കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു നേരെ വീട്ടിലേക്ക്. വീട്ടിലേക്ക് കയറുമ്പഴെ
'' തമ്പുരാനെ , കുരിശ്ശു വീണ്ടും വന്നോ'' എന്നൊരു മുഖഭാവം മമ്മീടെ മുഖത്തൂന്നും വായിച്ചെടുക്കാം...
പിന്നെ വീട്ടിലെ രൂപക്കൂട്ടിലേക്ക്‌ നോക്കി ഒരു ഡയലോഗ്
കര്‍ത്താവേ.., മുജ്ജന്മത്തിലെ ശത്രുക്കളെയാണല്ലോ നീ എനിക്ക് മക്കളായിട്ട് തന്നത്?
അതിനും കാരണമുണ്ട് എന്‍റെ ബാക്കി പത്രം (അനിയനാ ) അടുക്കളയില്‍ അപ്പിയിട്ടു വച്ചിട്ട് ആ 'വണ്‍ ബൈ ടു ' കൊണ്ടേ ഭിത്തിയിലിട്ടുരക്കുന്നു ...
ആഹാ മാര്‍വലസ് ... വാട്ട് ആന്‍ ഐഡിയ സര്‍ ജീ...
വെള്ളവും വേണ്ട ടിഷ്യൂ പേപ്പറും വേണ്ട..
നീ പുരോഗമന ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാടാ,...

അങ്ങനെ ഞങള്‍ രണ്ടു പേരും കൂടി ഷിഫ്റ്റടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ പണികള്‍ മമ്മിക്കും പപ്പയ്ക്കുമായി കൊടുത്തു കൊണ്ടിരുന്നു... രാവിലെ അന്ന് ചെയ്തു തീര്‍ക്കുവാനുള്ള കുരുത്തക്കേടുകളുടെ ഹാന്‍ഡ് ഓവര്‍ ഞാനവന് കൊടുത്തിട്ടു പോകും വൈകുന്നേരമാകുമ്പോള്‍ കക്ഷി ഒരു മൂലക്കിരുന്ന് മോങ്ങുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം
'' ഓപ്പറെഷന്‍ ഫെയില്‍ഡ് ...''
അങ്ങനെ പതിവ് പോലെ ഞാന്‍ നേഴ്സറിയില്‍ പോയി ..
വൈകിട്ട് എല്ലാവരും പോയി ഞാനൊറ്റയ്ക്കായി .., എന്നെ കൊണ്ട് പോകാന്‍ അഞ്ച് മണിക്കല്ലേ കൊച്ചപ്പന്‍ വരത്തുള്ളൂ ...മഠത്തിന്‍റെ വരാന്തയിലിരുന്ന് ഞാനെന്തോ കളിച്ചു കൊണ്ടിരുന്നു... കുറച്ചു കഴിഞ്ഞ് പരിചയമില്ലാത്ത ഒരു കന്യാസ്ത്രീ എന്‍റെ അടുക്കല്‍ വന്നു ഒരു അച്ചപ്പം എന്‍റെ നേര്‍ക്ക്‌ നീട്ടി...
ഞാന്‍ വേണ്ടാന്നു പറഞ്ഞു (പുറത്ത് നിന്നും ആര് എന്ത് തന്നാലും വാങ്ങിക്കഴിക്കരുത് എന്ന് മമ്മിയുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ട് )
സിസ്റ്റര്‍ ഒരു പാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാനത് വാങ്ങിക്കഴിച്ചു .സിസ്റ്റര്‍ എന്തൊക്കെയോ കഥകളൊക്കെ എനിക്ക് പറഞ്ഞു തന്നു..
.
.ഓരോ ദിവസവും എന്നെ അക്ഷരങ്ങള്‍ കൈ പിടിച്ചെഴുതിച്ചു ..
ഒരുപാട് പാട്ടുകള്‍ പഠിപ്പിച്ചു തന്നു..
ആരോടും വഴക്ക് കൂടരുതെന്നും എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറാവൂ എന്നും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു..
മറ്റേ കാണ്ടാമൃഗ ടീച്ചര്‍ പഠിപ്പിച്ചിട്ടും പഠിക്കാതിരുന്ന പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ ഞാനേറ്റു പാടി...

കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ സ്നേഹ സമ്പന്നരാണെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍ .
പില്‍ക്കാലത്ത് ഞാന്‍ ഒത്തിരി അനുസരണാ ശീലമുള്ളവനായി മാറി.. (സത്യായിട്ടും )
കാലം പിന്നെയും കടന്നു പോയി... ഒരിക്കല്‍ ഒരു വേനലവധിക്കാലത്ത് മമ്മിയുടെ മടിയില്‍ കിടന്ന് ഏതോ ഒരു സിംഹത്തിന്‍റെ കഥ കേട്ടു കൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ നിന്നും അസമയത്ത് ഒരു മണി മുഴങ്ങി...
.
,
. എല്ലാവരും എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട്...
കൂട്ടത്തില്‍ ആനി സിസ്റ്റെറിന്‍റെ പേരും വരുന്നത് ഞാന്‍ കേട്ടു...
ഞാനൊരിക്കലും കേള്‍ക്കാനിഷ്ട്ടപ്പെടാത്ത ആ വാര്‍ത്ത മമ്മിയാണ് എന്നോട് പറഞ്ഞത്
'' മോന്‍റെ ആനി സിസ്റ്റര്‍ ഈശോന്‍റെയടുത്തെയ്ക്ക് പോയി''
എനിക്കും പോണമെന്ന് ഞാന്‍ വാശി പിടിച്ചു കരഞ്ഞു..
പിന്നീടാണ് ഇനി ആനി സിസ്റ്റര്‍ ഒരിക്കലും എനിക്ക് അച്ചപ്പം കൊണ്ട് തരത്തില്ല എന്ന സത്യം എനിക്ക് മനസിലായത്...
ബ്ലഡ് കാന്‍സര്‍ ആയിരുന്നു...പെട്ടെന്നാണ് മരിച്ചത്..
പിറ്റേ ദിവസം പള്ളിയില്‍ നിറയെ മുല്ലപ്പൂ കൊണ്ടലങ്കരിച്ച ഒരു ശവമഞ്ചത്തില്‍ ഒരു വെളുത്ത പുഷ്പ്പ കിരീടമോക്കെ വച്ച് ചിരിച്ചു കൊണ്ട് കണ്ണടച്ച് എന്‍റെ ആനി സിസ്റ്റര്‍...
ഇപ്പഴുമുണ്ട് എന്‍റെ കണ്ണിനു മുന്നില്‍ ആ മുഖം...
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിന്‍റെ മണവാട്ടിയുടെ ആ ചിരിക്കുന്ന മുഖം...

മറക്കാന്‍ ഒരു പാട് ശ്രമിച്ചിട്ടും മായ്ഞ്ഞു പോകുന്നില്ല .. ആ ചിരിക്കുന്ന മുഖവും .. വെളുത്ത റോസാ പൂക്കളും ഒന്നും...
..
.
.
.
.

2 comments:

  1. This is what I called Naveen's creation!! I love it, എനിക്ക് കാണാന്‍ പറ്റും ആ കൊച്ച് കുസൃതി റോസ യുടെ മൂട്ടില്‍ വേര് വന്നോ എന്ന് ചെക്ക്‌ ചയ്യുന്നതും, അനിയന്‍ തറയും ഭിത്തിയും" ഒക്കെ നാറിയ പടം " വരക്കുന്നതും, അത് കാണുമ്പോള്‍ മമ്മയ്ക്കു ഉണ്ടാകുന്ന വികാരങ്ങളും...avasanam ഒരു ചെറിയ വിങ്ങലും .ആ ആനി സിസ്റ്റര്‍ ഇന്നും ചിലരുടെ ഒക്കെ മനസ്സില്‍ ജീവിക്കുന്നു...അതാണ് മനുഷ്യ ജന്മം കൊണ്ട് നേടുന്നത് ..

    ReplyDelete