Tuesday, May 01, 2012

ദില്ലാ..., ഞാനും വരും ത്രിശൂർ പൂരം കാണാൻ...


ഛെ... ഇന്നും എഴുന്നേറ്റപ്പൊ മണി ഒൻപത് കഴിഞ്ഞു..
നേരത്തേ എഴുന്നേറ്റ് ത്രിശൂർ പൂരത്തിന്റെ ലൈവ് ടെലിക്കാസ്റ്റ് തുടക്കം മുതലേ കാണണം എന്ന ദുർവാശി മനസ്സിലിട്ടാണ് ഇന്നലെ ഉറങ്ങാൻ കിടന്നത്..
ക്ഷീണം , മടി, തണുപ്പ്, ബ്ലാങ്കറ്റ് ഇതൊക്കെ തന്നെ ഇന്നും വില്ലന്മാരായി...
ജനൽ പാളിയിലൊട്ടിച്ച അലൂമിനിയം ഫോയിലിനിടയിലൂടെ  സൂര്യൻ പെറ്റിട്ട  പ്രഭാതകിരണങ്ങൾ  വൈറ്റമിൻ ‘ഡി‘  അടക്കം പിന്നാമ്പുറത്ത് പതിച്ചപ്പോഴാണ് ബോധം നേരെ വീണത്... ഈ ഒറക്കം കണ്ടുപിടിച്ചതാരാണാവോ? ലവനെയെങ്ങാനും എന്റെ കയ്യീക്കിട്ടിയാൽ...... ####@@@@!!!%%%%%

കാലുകൾ മെല്ലെ അനക്കി നോക്കി.. ഊം... അനങ്ങ്ൺണ്ട്
കയ്യൊ... അതും അനങ്ങ്ൺണ്ട് ....  ഹ്രിദയം മിടിക്കുന്നുമുണ്ട് ,,, അപ്പൊ ജീവൻണ്ട്....
ഒരു ദിവസം കൂടി എനിക്കു തന്ന സഖാവ് ദൈവത്തിന് നന്ദി  പറഞ്ഞ് കണ്ണ് തുറക്കാതെ ലാപ്പ് തുറന്ന് മ്മടെ കട അങ്ങ് തൊറന്നൂ.. (ഫേസൂക്കേ)
കോപ്പ്... രാവിലെ തന്നെ മനം മടുത്തു... ഒരൊറ്റ ലൈക്ക് പോലും ഇല്ല... 881 ഫ്രണ്ട്സിനെ ഞാൻ ചുമ്മാ തീറ്റിപ്പോറ്റുന്നതാ... ഒരെണ്ണത്തിനെങ്കിലും ഒരു ലൈക്ക് അടിച്ചൂടെ?  ... ഇങ്ങനെയാണെങ്കിൽ ഞാൻ ഈ കളിക്കില്ല.... ആര് എന്ത് കൂറ പോസ്റ്റ് ഇട്ടാലും എക്സലന്റ് എന്ന് മാത്രം കമന്റിടുന്ന എന്നോട് തന്നെ ഇതു ചെയ്യണം... ‘’ഒരു കമന്റ് ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും‘’ എന്നൊക്കെയല്ലേ .....വർഗ്ഗ സ്നേഹമില്ലാത്ത കൂതറ വർഗ്ഗം....!!! ഫ്രണ്ട്സ് ആണത്രേ ഫ്രണ്ട്സ്...!

കട്ടിലേന്ന് ചാടിയെഴുന്നേറ്റു...
പല്ലു തേയ്ക്കണോ? ആ .. തേച്ചേക്കാം ... ഞാൻ കാരണം കോൾഗേറ്റ് മുതലാളി പട്ടിണിയാവരുതല്ലോ?
പിന്നെ പതിവു പോലെ നാലു ഗ്ലാസ്സ് പച്ച വെള്ളം... ഒരു കട്ടൻ ചായ... പുറകെ ഷുക്കൂറിന്റെ കടേലെ 4 ഇടിയപ്പവും മുട്ടക്കറിയും.., പിന്നെ ഷോയ്ക്ക് രണ്ട്  ഏത്തപ്പഴവും ജാഡയ്ക്ക് മൂന്നാല് ഈന്തപ്പഴവും റൂം മേറ്റ്സ് നിർബന്ധിച്ചാൽ മാത്രം ഒരു ചായയും.... ബ്രേക്ക് ഫാസ്റ്റ് കലാസ്.... !! സോ സിമ്പിൾ....!
ഹാളിലെ സെറ്റിയിൽ ചാരിക്കിടന്ന് റ്റീവി വച്ചു...
ത്രിശൂർപൂരം ലൈവ്.....
സന്തോഷായിരിക്ക്ണൂ....
പെരുവനം കുട്ടന്മാരാരും ശിഷ്യന്മാരും ചെണ്ടപ്പുറത്ത് പെരുക്കുന്ന പെരുക്ക് കണ്ടാൽ  ബോധമുള്ളവർ നോക്കിനിന്നുപോകും.....
അതേ ഞാനും ചെയ്തുള്ളൂ....
സമയം നാലുമണിയോടടുക്കുന്നു... ഇലഞ്ഞിത്തറ മേളം തകർക്കുന്നു.
തലയെടുപ്പോടെ ഗജരാജന്മാർ....!!!
പൂരങ്ങളുടെ പൂരം... പൊടിപൂരം....
ത്രിശൂർ പൂരത്തിന്റെ  നിഴൽ വീഴുമ്പോഴേ എന്റെ മനസിൽ ആദ്യം തെളിയുന്ന ത്രിശൂർക്കാരായ  രണ്ട് മനുഷ്യരുണ്ട്
 ദില്ലൻ എന്നു വിളിപ്പേരുള്ള ദിലീപും പിന്നെ  അരവിന്ദേട്ടനും....
ഓർമ്മകൾക്ക് പത്തു കൊല്ലത്തോളം പഴക്കമുണ്ടാകും...
കോയമ്പത്തൂര് പടിക്കുമ്പോഴാണ് ഞാൻ ആദ്യമായി ത്രിശൂർ പൂരം കാണാൻ പോകുന്നത്.
ദില്ലന്റെ ക്ഷണം സ്വീകരിച്ചാണ് പൂരത്തലേന്ന് രാത്രി വടക്കാഞ്ചേരിക്കടുത്തുള്ള അവന്റെ വീട്ടിലേക്ക് വച്ചു പിടിക്കുന്നത്..

അന്നു വൈകിട്ടാണ് അരവിന്ദേട്ടൻ എന്ന വലിയ മനുഷ്യനെ അവൻ എനിക്കു പരിചയപ്പെടുത്തുന്നത്...
ബസ്റ്റോപ്പിനരികിൽ ഒരു ഫോൺ ബൂത്ത് നടത്തുകയാണ് അദ്ദേഹം..ഒരു വാകമരത്തണലിൽ മഞ്ഞയും ചുവപ്പും പെയിന്റടിച്ച ഒരു പെട്ടിക്കട അതാണ് അരവിന്ദേട്ടന്റെ സാമ്രാജ്യം. ഇരുനിറം, മെലിഞ്ഞുണങ്ങിയ ശരീരം, ഒരു കൈലി മുണ്ടും വെള്ള ഷർട്ടും വേഷം. ഒരു ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ മുഖം കുനിച്ച് വച്ച് ഒരു കുഞ്ഞു മുറത്തിൽ ബീഡി തെറുക്കുകയാണ് കക്ഷി...

കുറച്ചകലെ നിന്നു തന്നെ ദില്ലൻ വിളിച്ചു പറഞ്ഞു..
‘’അരവിന്ദേട്ടാ കൊച്ചീന്ന് എന്റെ ചങ്ങായി വന്നീട്ട്ണ്ട് ട്ടാ... പൂരം കാണാൻ,,,!!
ആര്ഡാ... ദില്ലനാണ്ട്രാ?
ഊം...
മുഖം മുറത്തിൽ നിന്നെടുക്കാതെ അരവിന്ദേട്ടൻ ‘’ആട്ടെ ചങ്ങായ്ടെ പേരെന്തൂട്ടാ?‘’

‘’നവീൻ’‘
(സാധാരണ ഞാൻ പേരു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ 90 ശതമാനം പേരും ചോദിക്കാറുള്ള ഒരു ചോദ്യം അരവിന്ദേട്ടൻ ചോദിച്ചില്ല, ‘’എന്റെ പേരിന്റെ ബാക്കി‘’ ...!!  നവീൻ നസ്രാണിയാണോ ഹിന്ദുവാണോ മുസ്ലീമാണോ, എന്ന് അറിയാൻ ഒരു പാഴ്ശ്രമം)

ആ ചോദ്യം വിഴുങ്ങിയപ്പഴേ എനിക്ക് ആളെ നന്നായി ബോധിച്ചു...

ഇതിനൂമ്പ് ത്രിശൂപ്പൂരം കണ്ട്ട്ട്ണ്ടാ?

ഞാൻ: ഇല്ലാ.. ആദ്യായിട്ടാണ്...

എങ്കിൽ രാവിലെപോയി അതൊന്നു കാണണം ..മരിക്കുന്നതിന് മുൻപ് എല്ലാവരും കണ്ടിരിക്കേണ്ട കാഴ്ച്ചയാണ് മോനേ...
ഞാൻ: അരവിന്ദേട്ടൻ വരുവോ നാളെ  പൂരം കാണാൻ...
എന്തോ അരുതാത്തത് കേട്ടതു പോലെ അരവിന്ദേട്ടൻ  മുഖം മെല്ലെയൊന്നുയർത്തി ...
ഒരു നിമിഷം ഞാനൊന്നു തരിച്ചു പോയി,,, കണ്ണുകളുടെ സ്ഥാനത്ത് വെളുത്ത രണ്ട് പാടുകൾ മാത്രം..
ഞാൻ ദില്ലനെ നോക്കി.... ഞെട്ടണ്ടാ... അരവിന്ദേട്ടന് കണ്ണ് കാണില്ല...
ഈശ്വരാ... ഞാൻ ചോദിച്ചു പോയല്ലോ എന്നായിപ്പോയി....
അരവിന്ദേട്ടാ എനിക്കറിയില്ലാരുന്നു,,,...

അരവിന്ദേട്ടൻ: ഓ... സാരില്ല്യാ...!

വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഉൽ‌പ്പത്തി മുതൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ കുടമാറ്റത്തിനുള്ള കുട നിർമ്മിക്കുന്ന സ്ഥലമടക്കം ഒത്തിരി കാര്യങ്ങൾ അരവിന്ദേട്ടൻ പറഞ്ഞു തന്നു...
 ‘ത്രിശൂർ പൂരത്തിന്റെ ഒരു എൻസൈക്ലോപ്പീഡിയ‘ എടുത്തു വായിച്ചാൽ പോലും കിട്ടാത്ത ഒരു പാട് കാര്യങ്ങൾ
ആ നാവിൽ നിന്നു ഞാൻ കേട്ടു...

രാത്രി ഏറെ വൈകിയാണ് ഞങ്ങൾ അവിടം വിട്ടത്...
മനസിൽ ചെറിയൊരു കുറ്റബോധം ഉടലെടുത്തിരിക്കുന്നു.... !
രാവിലെ എഴുന്നേറ്റ്  ദില്ലനോടൊപ്പം പൂരപ്പറമ്പിലെത്തി....
അരവിന്ദേട്ടൻ പറഞ്ഞത് എത്രയോ ശരിയാണ്..
മനുഷ്യനായിപ്പിറന്നാൽ ഒരു തവണയെങ്കിലും കാണേണ്ട സംഭവം തന്നെ....!!

ഇതൊന്നും നേരിൽ കാണാതെ, പുസ്തകങ്ങൾ വായിക്കാതെ അരവിന്ദേട്ടൻ എത്ര ക്രിത്യമായിട്ടാണ് കാര്യങ്ങൾ വിവരിച്ചത്...

ഉച്ചയൂണ് കഴിക്കാൻ വീട്ടിൽ ചെല്ലെണമെന്ന് ദില്ലന്റെ അമ്മയുടെ ഓർഡർ ഉണ്ട്...
ഊണ് കഴിഞ്ഞിറങ്ങി സ്റ്റോപ്പിലെത്തിയപ്പോ അരവിന്ദേട്ടൻ കടയിലുണ്ട്...

മനസ്സു മുഴുവൻ അരവിന്ദേട്ടന്റെ ആ വാക്കുകളായിരുന്നു...‘’മരിക്കുന്നതിന് മുൻപ് എല്ലാവരും കണ്ടിരിക്കേണ്ട കാഴ്ച്ചയാണ് മോനേ പൂരം...‘’

പക്ഷേ അരവിന്ദേട്ടൻ......!!!

ഞാൻ ദില്ലനെ നോക്കി...
നമുക്ക് അരവിന്ദേട്ടനെ പൂരത്തിനു കൊണ്ടുപോയാലോ?
ദില്ലൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു...
ഡാ...ഞാൻ കാര്യമായിട്ട് പറഞ്ഞതാ....
നമ്മൾ രണ്ട് പേരില്ലേ...
ഒരുപാട് തിരക്കിനിടയിലേക്ക്  പോകാതിരുന്നാൽ പോരെ?

ദില്ലൻ: നിനക്ക് വെറെ പണിയൊന്നൂല്ല്യെ? അങ്ങേര് വരില്ല്യാ...

ഞാൻ: നമുക്കൊന്ന് ശ്രമിച്ചാലോ?
എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ വന്നു...
 നീ ചോദിക്കണം അരവിന്ദേട്ടനോട്...

അരവിന്ദേട്ടാ പൂരം കാണാൻ വരുന്നോ?
നിസംഗതയുടെ ഒരു പുഞ്ചിരിയാണ് എനിക്ക് മറുപടിയായി കിട്ടിയത്..
ഞങൾ രണ്ട് പേരില്ലേ....
നമക്കങ്ങട് പെരുക്കാന്ന്...

ബുദ്ദിമുട്ടാവും കുട്ട്യെ...

 ആ ബുദ്ദിമുട്ട് ഞങ്ങൾ സഹിച്ചു...

അങ്ങനെ അരമണിക്കൂറിലേറെ നീണ്ട ബ്രെയിൻ വാഷിങ്ങിനൊടുവിൽ  അരവിന്ദേട്ടൻ സമ്മതം മൂളി..
പെട്ടിക്കട അടച്ചു....
പൂരപ്പരിസരവും റൌണ്ടുമെല്ലാം ജനനിബിഡമാണ്....
രണ്ട് പേരുടേയും കൈ പിടിച്ച്  അധികം തിരക്കില്ലാത്ത ഒരു സ്ഥലത്ത് ഞങ്ങൾ നിന്നു...
അങ്ങ് ദൂരെ അവ്യക്തമായി  നെറ്റിപ്പട്ടമണിഞ്ഞ ആനകളെ മാത്രം കാണാം,,
ഇലഞ്ഞിത്തറ മേളം കൊഴുക്കുന്നു....

മുറുക്കെപ്പിടിച്ചിരുന്ന കൈ പതിയെ അഴിയുന്നതു പോലെ തോന്നി എനിക്ക്...
അതേ... എന്റെ ഉള്ളം കയ്യിൽ അരവിന്ദേട്ടൻ താളം പിടിക്കുകയാണ്..
കുടമാറ്റത്തിന്റെ നിറങ്ങൾ അറിയാത്തവന്റെ താളം....
വൈകിട്ട് കുടമാറ്റത്തിനിടയിലെ ജനങ്ങളുടെ ഹർഷാരവങ്ങൾക്ക് കാതോർത്ത്  ആ മനുഷ്യൻ ഉത്സവം ആഘോഷിക്കുകയാണ്...

ഇരുട്ടുന്നതിനു മുന്നേ ഞങ്ങൾ അവിടെ നിന്നും തിരിച്ചു...
അരവിന്ദേട്ടൻ ഞങ്ങളെ കെട്ടിപ്പിടിച്ചു....

അരവിന്ദേട്ടനെ വീട്ടിലാക്കി ഞാൻ അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോ
 ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി വെടിക്കെട്ട് തുടങ്ങിയിരുന്നു...
കണ്ണിമ ചിമ്മാതെ ആ വിസ്മയം നോക്കി നിൽക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞോ? ആ ആർക്കറിയാം....!!
                     ‘’കണ്ണ് നൽകിയവനേ .... നന്ദി.......!!!!‘’





(അരവിന്ദേട്ടാ... അപ്പൊ എങ്ങനാ... അട്ത്ത കൊല്ലം മ്മള് വീണ്ടും പൂവല്ലേ.. പൂരത്തിന് . ദൈവം ആയുസ്സ് തന്നാൽ ഞാൻ വരും അടുത്ത പൂരത്തിന് ... :)    )

3 comments:

  1. nalla oru post...

    ReplyDelete
  2. Keep it up....not your bloody blogging...but that kind of mentality.....love it.
    ......kidding buddy...keep up your blogs too.

    ReplyDelete
  3. രസായിരിക്കുന്നു നവീന്‍ ഇനിയും നല്ല നല്ല രചനകള്‍ ഉടലെടുക്കാനാകട്ടെ

    ReplyDelete